Tuesday 12 May 2020

വിക്ടര്‍


  2. വിക്ടര്‍




  ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ മനസില്‍ തിരയുമ്പോള്‍ ആദ്യം ഓടിയെത്തുന്നതിലൊരാള്‍ വിക്ടറാണ്. ഒരുകാലത്ത് മനസിലെവിടെയൊക്കെയോ നനുത്ത മഞ്ഞിന്‍‌കണം പോലെ പറ്റിച്ചേര്‍ന്നിരുന്ന വിക്ടര്‍. പ്രണയമെന്ന വാക്കിന്റെ അര്‍ത്ഥമറിയാത്ത സമയത്തും വിക്ടറിന്റെ നോവ് എന്നെയും പൊള്ളിച്ചിരുന്നു.
ഒരാളെക്കാണുമ്പോള്‍ മാത്രം ചിരിക്കുന്ന ആ കണ്ണുകളും ആര്‍ദ്രമായി മാറുന്ന ശരീരവും അത്ഭുതത്തോടെ തന്നെയാണ് നോക്കിക്കണ്ടിരുന്നത്. പ്രണയിക്കുന്നവരുടെ ചുണ്ടുകളില്‍ വിരിയുന്ന ആ ചെറിയ പുഞ്ചിരിയാണ് കണ്ണുകളില്‍ നക്ഷത്രങ്ങളായി വിടരുന്നതെന്നതും വിക്ടറിനെ നോക്കി മനസിലാക്കിയെടുത്തതാണ്.

അത്ര ആഴത്തിലുള്ള കഥാപാത്ര സൃഷ്ടി ആയിരുന്നോ അത് എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമാണ്. വിക്ടറിനെ കാണിച്ചുതരുന്നതിന് മുന്‍പും കഥയ്ക്ക് ശേഷവും എനിക്കയാളില്‍ ഒരു പ്രതീക്ഷയും നിലനില്‍ക്കുന്നില്ല. അയാളുടെ രാഷ്ട്രീയം എന്നെ ആകര്‍ഷിച്ചില്ല, അല്ലെങ്കില്‍ അയാളെ ഒരു നല്ല സഖാവായി‌/കൂട്ടുകാരനായി ഞാന്‍ വിലയിരുത്തിയില്ല. അയാളൊരുവളെ ഭംഗിയായി പ്രണയിച്ചിരുന്നു അതിന്റെ തുടര്‍ച്ചയില്‍ എനിക്കൊട്ട് സംശയമില്ല താനും. പക്ഷെ
കാലൊടിഞ്ഞ് കിടന്നപ്പോള്‍ ആരും നോക്കാനുണ്ടായിരുന്നില്ല എന്ന ആ ഡയലോഗ് മാത്രം എവിടെയോ ഒരു അസംതൃപ്തി നിറച്ചു. കോളെജ് കാലഘട്ടത്തിലെ, സൗഹൃദങ്ങള്‍ അതിപ്പോള്‍ ഏത് പാര്‍ട്ടിയില്‍ പെട്ടവരാണേലും അത്ര ശുഷ്കമാണോ ? അത്രയും സ്വാര്‍ത്ഥമാണോ എന്ന ആലോചന കൊണ്ടുകൂടിയായിരിക്കാമത്.
ഏകാന്ത പ്രണയത്തിന്റെ സുഖമുള്ള വേദന മനസില്‍ നിറച്ചാണ് വിക്ടര്‍ ഓരോ ഫ്രെയിമിലും കടന്ന് വരുന്നത്. വരമഞ്ഞളാടിയ എന്ന് തുടങ്ങുന്ന പാട്ടില്‍ പ്രണയാര്‍ദ്ര, തളരിത മിഴികളോടെ പ്രണയിനിയെ നോക്കുന്ന വിക്ടര്‍ മാത്രമേ എന്റെ കാഴ്ചയില്‍ ഉടക്കിയുള്ളൂ...
എന്തൊക്കെയോ തിക്താനുഭവങ്ങളില്‍ മനസുമടുത്ത് ഒറ്റയായിപ്പോയ ഒരു യുവാവ്, അവിടെ നിന്നും നിറങ്ങളുടെ ലോകത്തേക്ക് വീണ്ടുമൊരു മടങ്ങിപ്പോക്ക് അയാളാഗ്രഹിച്ചത് അവളെ കണ്ടപ്പോള്‍ മുതലായിരിക്കണം. അവളോട് മിണ്ടുമ്പോള്‍ മാത്രം മൊഴികളിലും മിഴികളിലും ഒരുപോലെ വാചാലനാകുന്ന,
അവളുടെ സംസാരങ്ങളില്‍ സ്വയം മറന്നിരിക്കാന്‍ കൊതിക്കുന്നവന്‍. അവളുടെ ലോകം തനിക്കിന്നും അന്യമാണെന്ന തിരിച്ചറിവില്‍ പോലും പരിഭവിക്കാതെ പോകും വഴികളില്‍ കൂട്ടായവന്‍.......  
അവനില്‍ നിന്നും ഞാനും തുടരുകയാണ് എന്റെ ഇഷ്ടകഥാപാത്രങ്ങളിലൂടെ ഈ യാത്ര...


                                                    ആമി രാംദാസ്




Monday 11 May 2020

കാഴ്ചകളില്‍ എന്നെ വിസ്മയിപ്പിച്ച ചില കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം...







1. നരേന്ദ്രന്‍



അയാള്‍ക്കതിനേ കഴിയുമായിരുന്നുള്ളൂ.... സ്വയം വേദനിച്ചുകൊണ്ട് ഒഴിഞ്ഞുമാറാന്‍ ഏകനായി തിരിച്ച് പോകാന്‍.....
ര്‍മ്മകളില്‍ അവളദ്ദേഹത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമായിരിക്കും
ഇനിയെന്നും.....
പക്ഷേ ഉള്ളിലൂറുന്ന വേദന ഇനിയൊരാള്‍ക്കുകുൂടി പകര്‍ന്നു നല്‍കേണ്ടതില്ലെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. പിന്മാറ്റം ചിലപ്പോഴെല്ലാം ധാര്‍മ്മികതയും കൂടിയാകുമല്ലോ.
ചിന്തകളില്‍ അസ്വസ്ഥപ്പെടുത്തുന്ന തിരിഞ്ഞുപോക്കിന്റെ മുഖം ഇനിയെന്നും അവളുമൊന്നിച്ചുളള നല്ലയോര്‍മ്മകളില്‍ കരിനിഴല്‍ വീഴ്ത്തുമെന്നും അയാള്‍ക്കറിയുമായിരുന്നിരിക്കാം...
പക്ഷേ... ആ പക്ഷേയുടെ ദൂരമാണ്, ആ പക്ഷേയുടെ വ്യാപ്തിയാണ് പിന്തിരിഞ്ഞുനോക്കാതെ നടന്നുപോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്..

ആര്‍ക്കും ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നാം, അവളുടെ നിസഹായാവസ്ഥയില്‍ താങ്ങാകണമെന്ന് കൊതിക്കാം. ഇനിയൊരിക്കലും അവളെ വിട്ടുകൊടുക്കാന്‍ കഴിയാത്ത വിധം സ്വാര്‍ത്ഥനുമാകാം..
സ്വന്തം പേരുപോലുമറിയാതെ നിസഹായയായിത്തീര്‍ന്ന അവള്‍ക്കും താങ്ങിയ കൈകളുടെ സുരക്ഷിതത്വത്തെ മുറുകെ പിടിക്കാന്‍ തോന്നിയിരിക്കാം. അതിനുമപ്പുറം ഒരു ജീവിതത്തില്‍ രണ്ട് തവണ സംഭവിക്കാന്‍ പാടില്ലാത്തതൊന്നുമല്ലല്ലോ പ്രണയം. പിന്നെയും നൊമ്പരപ്പെടുത്തുന്നത് നരേന്ദ്രനാണ്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം, സ്വന്തമായി ആരുമില്ലാത്തവള്‍ക്ക് എല്ലാമാവുക.. ഒരുമാസം നീളുന്ന സന്തോഷപൂര്‍ണമായ, ആഹ്ലാദഭരിതമായ ജീവിതം.. ഒടുവിലൊരൊഴുക്കില്‍ അവളകന്ന് പോകുന്നത് തിരിച്ചറിയാതിരിക്കുക... തേടിയെത്തുമ്പോള്‍ ആ കണ്ണുകളില്‍ കണ്ട അപരിചിതത്വം, മറ്റൊരാളോട് മുറ്റിനിന്ന പ്രണയം അതദ്ദേഹത്തെ കൊത്തിവലിച്ചുവെങ്കില്‍, നിശബ്ദനാക്കിയെങ്കില്‍ ആരെയാണ് നമ്മള്‍ കുറ്റപ്പെടുത്തുക?
അവളുടെ ജീവിതത്തെ അവളിപ്പോളാഗ്രഹിക്കുന്നതുപോലെ നിലനിര്‍ത്തി മടങ്ങുക,

നഷ്ടങ്ങള്‍ പുതുമയല്ലാത്ത എരിയുന്ന ഓര്‍മ്മകളുടെ പുസ്തകത്തില്‍ ഏറ്റവും അധികം വേദനയോടെ ഒരുതാളുകൂടി ചേര്‍ത്തുവച്ചുകൊണ്ടുള്ള മടക്കം.  
ഇനിയൊരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കാതെ മനസിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഒരു പാച്ചില്‍, അവിടെ ആ വേഗതയില്‍ അല്‍പ്പമൊരുകുറവുവന്നാല്‍ പലതും പലര്‍ക്കും നഷ്ടമായേക്കാം .
മറവിയിലാണ്ടത് അവളുടെ ഇന്നലെകളാണ് പക്ഷെ തിരിച്ചുകിട്ടാത്തവിധം നഷ്ടപ്പെട്ടത് നരേന്ദ്രന്റെ ഇന്നലെകള്‍ മാത്രമല്ല
അവളുടെ ഇന്നലെകളില്‍ കുരുങ്ങിക്കിടക്കുന്ന അയാളുടെ ഇന്നുകള്‍ കൂടിയാണ്..
ഇത്രമേല്‍ നോവിക്കാനാണെങ്കില്‍ പൊള്ളിയടര്‍ന്ന ആ മനസിനും തകര്‍ന്നുപോയ ആ മനുഷ്യനും ഇനിയൊരു പങ്കാളിയുണ്ടാവാതിരിക്കട്ടെ...  
അവളിപ്പോഴും അയാള്‍ക്കൊപ്പം എനിക്കും ഗൗരി തന്നെയാണ്...
 
         

                                                                                                  ആമി രാംദാസ്